ഇന്നസെന്‍റ് ഇനി ഒരു ഓർമ
1972ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന സിനിമയിലൂടെയാണ് ഇരിങ്ങാലക്കുടക്കാരൻ ഇന്നസെന്‍റിന്‍റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലെ ഹിറ്റ് സിനിമകളുടെ പ്രധാന ചേരുവയായി ഇന്നസെന്‍റ് മാറി. നാടോടിക്കാറ്റ്, കടിഞ്ഞൂല്‍ കല്യാണം, മിമിക്‌സ് പരേഡ്, പൂക്കാലം വരവായി, ഉള്ളടക്കം, കനല്‍ക്കാറ്റ്, ഉത്സവമേളം, മക്കള്‍ മാഹാത്മ്യം, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്, മഴവില്‍ക്കാവടി, കിലുക്കം, കാബൂളിവാല, മിഥുനം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഡോക്ടര്‍ പശുപതി, പൊന്‍മുട്ടയിടുന്ന താറാവ് തുടങ്ങിയ സിനിമകളിൽ ഇന്നസെന്‍റ് ചാർത്തിയ ഹാസ്യമുദ്ര ഇന്നും മലയാളികളുടെ ഇടനെഞ്ചിൽ നിറഞ്ഞു നില്കുന്നു.
ഇന്നസെന്‍റ് അഭിനയിച്ച വേഷങ്ങളും അതിലെ ഹാസ്യരംഗങ്ങളും കാലാതീതമായി ഇന്നും നിലനിൽക്കുന്നു. ഇക്കാലത്ത് സോഷ്യൽ മീഡിയ മീമുകളിൽ ഇന്നസെന്‍റ് കഥാപാത്രങ്ങൾ സജീവമായി ഉണ്ട്. അങ്ങനെ മലയാളികളെ സ്വതസിദ്ധമായ നർമത്തിലൂടെ ആനന്ദിപ്പിച്ച ചലച്ചിത്രതാരമായിരുന്നു ഇന്നസെന്‍റ്. എന്നെന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ചാണ് ഇന്നസെന്‍റിന്‍റെ മടക്കം. ഇന്നസെന്‍റ് ഓർമയാകുമ്പോഴും അദ്ദേഹം സമ്മാനിച്ച കഥാപാത്രങ്ങൾ അനശ്വരതയോടെ നിലനിൽക്കും.

Recent Comments