ഒരു യാത്രാ മൊഴി

മുഖത്തെ കടുത്ത നിരാശ കണ്ടാണ് രവി ഒരുമിച്ച് വളർന്ന ഉറ്റചങ്ങാതി സുമേഷിനോട് കാര്യം തിരക്കിയത്.

“രണ്ട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. നിനക്കെന്താ ഒരു വല്ലായ്ക; ഒരു നിരാശ?”

രവിയുടെ ചോദ്യം സുമേഷിനെ കൂടുതൽ നിരാശനാക്കുകയാണ് ചെയ്തത്.

“പറയെടാ…”

സുമേഷിന്റെ ഹൃദയമിടിപ്പ് ശക്തമായി.

“എന്തോ വലുത് സംഭവിക്കാൻ പോവുന്നപോലെ… ശരീരം വിറക്കുന്നു, പേശികൾ അലിഞ്ഞുപോവുന്ന പോലെ.. ഒന്നിനും ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയുന്നില്ല.”

ഭയത്തോടെയായിരുന്നു സുമേഷ് ഇത്രയും പറഞ്ഞത്. മരണദിവസമറിഞ്ഞ ഒരാളുടെ വെപ്രാളമായിരുന്നു അയാൾക്ക്. താൻ തൊട്ടടുത്ത ദിവസം മരിക്കുമെന്നറിഞ്ഞാൽ ഒരു ശരാശരി വ്യക്തി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എങ്ങനെയാണോ അതുപോലെ തന്നെയായിരുന്നു സുമേഷിന്റെ ഓരോ നിമിഷവും.

സുമേഷിന്റെ പരിഭ്രമം രവിയെ കൂടുതൽ ഭയപ്പെടുത്തുകയാണ് ചെയ്തത്. തന്റെ സുഹൃത്തിനെ ഇത്തരത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ല.

“പറയെടാ…” രവി വീണ്ടും ചോദിച്ചു.

“ഞാൻ പറഞ്ഞില്ലേ വിസ വന്നകാര്യം. അഞ്ചാം തിയതി കയറണം. പിന്നെ നാട്ടിലേക്ക് രണ്ട് വർഷം കഴിഞ്ഞേ…”

വളരെ ദുഃഖത്തിൽ സുമേഷ് പറയുന്നത് കേട്ട് ഇടയിൽ കയറി രവി പറഞ്ഞു. “അതിനാണോ നിന്റെ നിരാശ. ഒരു ഭാഗ്യം വരുമ്പോ ഇങ്ങനെയാണോ ചിന്തിക്കേണ്ടത്. നിന്റെ ഭാര്യയുടെയും മക്കളുടെയും സന്തോഷം നിനക്ക് കാണാതെയിരിക്കാൻ പറ്റുവോ? അവർ ഇതിനോടകം നീ ലണ്ടനിൽ പോകുന്നെന്ന് എത്രപേരോട് പറഞ്ഞിരിക്കും!”

“അറിയാം.. എല്ലാരും സന്തോഷത്തിലാ… അമ്മയൊഴികെ.”

സുമേഷ് പറഞ്ഞു.

“അമ്മമാർ ദുഖിക്കും… അവർക്ക് മക്കളെപ്പോഴും അടുത്തുണ്ടാവണം… അതാണ് അവരുടെ സന്തോഷം.”

രവി പറഞ്ഞു.

“എനിക്കും അതാണ് സന്തോഷം… എന്റെ കുടുംബത്തോടൊപ്പം കഴിയണം.”

സുമേഷിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“അതോണ്ട് നീ അധികമാർക്കും കിട്ടാത്ത ഭാഗ്യം തൊലച്ചേച്ചും ഇപ്പൊ ചെയ്യുന്ന അതെ കൂലിപ്പണി തന്നെ ചെയ്യാനാണോ ഉദ്ദേശം?”

“കൂലി പണി അത്ര മോശമാണോ? ലണ്ടനിൽ എനിക്ക് മജിസ്‌ട്രേറ്റിന്റെ പണിയല്ല… ഹോട്ടലിൽ എച്ചിൽ എടുക്കുന്നതാ.”

“പക്ഷെ അത് ലണ്ടനിൽ അല്ലെ? നാട്ടുകാരറിയുന്നില്ലല്ലോ? പിന്നെ ശമ്പളം കൂടുതൽ ഒണ്ട്.”

“ഇവടെയും പണിയെടുത്താൽ കൂലി കിട്ടും. നാട്ടുകാരെ ബോധിപ്പിക്കാനാണോ പണി ചെയ്യുന്നത്. സ്വന്തം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതിലും വലുതായി എന്ത് സന്തോഷമാ വേണ്ടേ. അത് തന്നെയല്ലേ സമ്പത്തും. ഞാൻ ഇവിടെ സന്തോഷവാനാണ്; ചെയ്യുന്ന ജോലിയിലും. ഇപ്പോഴും ഗവണ്മെന്റ് സർവീസിൽ കയറാനുള്ള പഠനം തുടരുന്നുണ്ട്. സ്വന്തം സന്തോഷം തല്ലിക്കെടുത്തി എന്തിനാ? നിനക്ക് തോന്നുന്നുണ്ടോ ഞാൻ ലണ്ടനിൽ ഒരു രാത്രിയെങ്കിലും നന്നായി ഉറങ്ങുമെന്ന്? ഉണ്ടാവില്ല. ഓരോ നിമിഷവും നീറി നീറി കഴിയും. എന്റെ വീട്ടുകാരെ ഞാൻ പറഞ്ഞു മനസിലാക്കാൻ ഇനിയും ശ്രമിക്കും. ചിലപ്പോൾ എല്ലാരും എന്നോട് ദേഷ്യപ്പെടുമായിരിക്കും. പക്ഷെ എനിക്കുറപ്പുണ്ട്. അവരുടെ ഉള്ളിന്റെയുള്ളിൽ സന്തോഷം മാത്രമായിരിക്കും. പ്രത്യേകിച്ചും അമ്മയുടെ മനസ്സിൽ.”

മൗനമായി നിൽക്കുന്ന രവിയുടെ മുഖത്ത് നോക്കി സുമേഷ് തുടർന്നു.

“നീ പറ രവി… ഞാൻ പോയാൽ നീ ആരോട് വഴക്കുണ്ടാക്കും… ആരോട് നിന്റെ കഥകൾ പറയും… നിന്റെ മനസ്സിൽ സന്തോഷം മാത്രമായിരിക്കും… നീ എത്ര അല്ലെന്നു പറഞ്ഞാലും.”

രവി തന്റെ ജോലിയിൽ മുഴുകാൻ ഒരു ശ്രമം നടത്തി.

“ഒഴിഞ്ഞു മാറേണ്ട… എനിക്ക് നിന്നെയറിയാം… എന്റെ തീരുമാനം ഏറെ സന്തോഷിപ്പിക്കുന്നത് അച്ഛനെയും അമ്മയേയും തന്നെയായിരിക്കും… അവരുടെ ചീത്തവിളി കേൾക്കാതെ ഞാൻ എങ്ങനെ ആഹാരം കഴിക്കും? എന്നെ തെറി പറയാതെ അവരെങ്ങനെ ഉണ്ണും, ഉറങ്ങും? എന്റെ തീരുമാനം എനിക്ക് ശരിയാണ്. ആകെയുള്ളത് തീരെ ചെറിയ ജീവിതമാണ്. അത് എന്റെ പ്രിയപെട്ടവർക്കൊപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

സുമേഷിന്റെ കണ്ണുകൾ നിറഞ്ഞത് രവി ശ്രദ്ധിച്ചിരുന്നു. രവിയുടെയും കണ്ണുകൾ നനഞ്ഞിരുന്നു.

പിന്നീടൊന്നും മിണ്ടാതെ ഏറെ നേരം അവർ തങ്ങളുടെ ജോലിയിൽ മുഴുകി.

മൗനം നിലനിന്ന ഓരോ നിമിഷവും ഓരോ യാഥാർഥ്യങ്ങൾ ഇരുവരും പറയാതെ പറഞ്ഞിരുന്നു!!!

Share:
Category:Relationship
PREVIOUS POST
തെറ്റ് ചെയാത്തവരായി ആരുമില്ല ഗോപു
NEXT POST
Last Quarter of life
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!